| Art | Culture | Tradition |

  • Thidambu Nritham

    DescriptionThidambu Nritham is a ritual dance performed in Temples of North Malabar. This is one among many rich art traditions of North Malabar. It is mainly performed by Namboothiris, and rarely other Brahmin communities like Shivalli, Karhade and Havyaka.

  • Kathakali

    Kathakali is one of the major forms of classical Indian dance. It is a "story play" genre of art, but one distinguished by the elaborately colorful make-up, costumes and facemasks that the traditionally male actor-dancers wear.

  • Koodiyattam

    DescriptionKoodiyattam, also transliterated as Kutiyattam, is a traditional performing artform in the state of Kerala, India. It is a combination of ancient Sanskrit theatre with elements of Koothu, a Tamil/Malayalam performing art which is as old as Sangam era.

  • Thiruvathirakali

    Thiruvathirakali is a Hindu festival celebrated in the South Indian states of Tamil Nadu and Kerala. Thiruvathirai(Arudhra) in Tamil means "sacred big wave", using which this universe was created by Lord Shiva about 132 trillion years ago.

  • Thayambaka

    Thayambaka or tayambaka is a type of solo chenda performance that developed in the south Indian state of Kerala, in which the main player at the centre improvises rhythmically on the beats of half-a-dozen or a few more chenda and ilathalam players around.

Monday 24 June 2024

സമാജത്തിന്റെ ദൈവനൃത്തകൻ

സമാജത്തിന്റെ ദൈവനൃത്തകൻ 

എം രവി 

തിടമ്പുനൃത്തത്തിന്റെ ആചാരങ്ങൾ ഉയർത്തിപ്പിടിക്കുകയും  സമുദായകലയാക്കി വളർത്തുകയും ചെയ്ത കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. സമുദായത്തിലെ ഏവർക്കും നല്ലതുവരുവാൻ പ്രാർത്ഥിക്കുകയും സമുദായത്തിലെ ഓരോ ആൾക്കുമായി വിജ്ഞാനം പ്രസിദ്ധപ്പെടുത്താനും ഒരു പൊതുഅവബോധം ഉണ്ടാക്കിയെടുക്കാനും ഉദ്യമിക്കുന്ന നൃത്തകനുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തകനായ  ഗോവിന്ദൻ നമ്പൂതിരിയുടെ നേട്ടങ്ങൾ ഈ യാത്രയിൽ വന്നുചേരുന്നവ മാത്രവും സ്വന്തം നേട്ടങ്ങളേക്കാൾ മറ്റുള്ളവരുടെ നേട്ടങ്ങൾക്ക് പ്രാധാന്യം നല്കുന്നവയുമാണ്. ഗോവിന്ദൻ നമ്പൂതിരിയുടെ വീക്ഷണത്തിൽ സമുദായത്തിലെ എല്ലാവർക്കും വായിക്കാനുള്ള പുസ്തകമാണ് അദ്ദേഹത്തിൻ്റെ ജീവിതം, അതിലെ താളുകളിൽ അനുഭവങ്ങളാണ്. സാമൂഹ്യജീവിതത്തിലും കലാജീവിതത്തിലും സാമഞ്ജസ്യവും ഒരുമയും സമാധാനവും ശാന്തിയും സൗഹാർദ്ദവും ഉണ്ടാകുവാൻ അദ്ദേഹം ശ്രമിച്ചു. ആചാരനിഷ്ഠ, തപസ്സ്, വേദപഠനം എന്നിവയിൽ നിന്നും ഈശ്വരപ്രേരണയിലൂടെയാണ് ദേവനൃത്തകനെന്ന നിയോഗമെന്നാണ് ഗോവിന്ദൻ നമ്പൂതിരിയുടെ ഉത്തമബോധ്യം. അറുപതു വർഷത്തിലധികം നീളുന്ന കടുത്ത ജീവിതചര്യകളാണ് തിടമ്പുനൃത്തത്തിലെ ഇന്നത്തെ ആചാര്യനാക്കി ഗോവിന്ദൻ നമ്പൂതിരിയെ മാറ്റിയത്. ആ ചിട്ടവട്ടങ്ങൾ ആധുനികർക്ക് ആലോചിക്കാൻ തന്നെ സാധിക്കുമോ. ന്യൂജെൻ യുഗത്തിലെ അൽപായുസ്സുള്ള കലാകൃത്യങ്ങൾ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നും പഠിക്കാനുണ്ട്. പുതുമന ഗോവിന്ദൻ നമ്പൂതിരിയെപ്പോലെ തിടമ്പിന്റെ യോദ്ധാവായി അദ്ദേഹം മാത്രമേ ഉണ്ടായിട്ടുള്ളൂ. 

ആർഷപാരമ്പര്യം അങ്ങനെയാണെന്ന് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തെ ശാസ്ത്രവിധിപ്രകാരം ചിട്ടപ്പെടുത്തിയ ഗോവിന്ദൻ നമ്പൂതിരി പരമ്പരാഗതരീതിയിൽത്തന്നെ ആ കലയെ നിലനിർത്തുന്നു. സ്വന്തമായി തയ്യാറാക്കിയ സാധകശക്തിയുടെ അടിസ്ഥാന വൃത്തിയും ചിട്ടയും എണ്ണങ്ങൾക്കും പുറമേ മനോധർമ്മപ്രയോഗങ്ങളും ചേരുമ്പോൾ അരങ്ങ് കൊഴുക്കും, നാലാം കാലത്തിൽ നൃത്തം ചെയ്തവസാനിക്കുമ്പോൾ തിരിമുറിയാതെ പെയ്ത മഴ തീരുന്ന ആനന്ദം കണ്ടുനിൽക്കുന്നവർക്കുണ്ടാകും. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തം ജീവിതധർമ്മവും ആത്മസാക്ഷാത്കാരവുമാണ്. 


Share:

തിടമ്പേറിയ മനസ്സ്

തിടമ്പേറിയ മനസ്സ് 

- Raghunath A K

മലബാറിലെ 700 വർഷത്തെ ചരിത്രമുണ്ട് ക്ഷേത്രാനുഷ്ഠാനമായ തിടമ്പ് നൃത്തത്തിന്. പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പിന്റെ സർവ്വകാലകുലപതിയാണ്. ആകെ അവശേഷിക്കുന്ന ശുദ്ധമായ നൃത്തബിന്ദു. തിടമ്പുനൃത്തത്തിന്റെ ശരികൾ ചേർന്ന പുണ്യം. മന്ത്രങ്ങളും ചടങ്ങുകളും അനുഷ്ഠാനങ്ങളും ഉപദേശമായി കിട്ടിയ ഗോവിന്ദൻ നമ്പൂതിരിക്ക് നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള നൃത്തപദങ്ങളും കിട്ടി. അനുഷ്ഠിക്കാൻ പ്രയാസമുള്ള ആ കാൽപ്പാടുകൾ മായാതെ സൂക്ഷിച്ചുനിർത്തി. പഴയ നിഷ്ഠയും ആചാരങ്ങളും കൈവെടിയാതെ നിലനിർത്തി. ജീവിതത്തിൽ അനുഷ്ഠിക്കുന്ന കടുകട്ടിയായ നിഷ്ഠകളും ചിട്ടകളുമായും തിടമ്പുനൃത്തത്തിന്റെ വൈദികചര്യകളുമായും ബന്ധപ്പെടുത്തി ജീവിതം തന്നെ അതിലേക്ക് ക്രമീകരിച്ചു. പുതുമന ഗോവിന്ദൻ നമ്പൂതിരി ഉണരുന്നത് ബ്രാഹ്മമുഹൂർത്തത്തിനാണ്. സമയമെടുത്തുള്ള ആചാരങ്ങളും തിടമ്പുനൃത്തപരിശീലനവും. പൂജകൾക്കും ജപങ്ങൾക്കുമിടയിൽ ചിന്തിക്കുന്നത് സ്വനിയോഗമായ തിടമ്പുനൃത്തത്തെക്കുറിച്ചാണ്. സ്വയം ക്രിയകളിലും ചടങ്ങുകളിലും ഒതുങ്ങിപ്പോകാതെ തിടമ്പുനൃത്തത്തിന്റെ കലാസാധ്യതകൾ കൂടി കണ്ടെത്തുകയായിരുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. താളവട്ടങ്ങളും താളവും ഹൃദിസ്തമെങ്കിലും അതിലും മനോധർമ്മം ചേർത്തുണർത്തുന്ന അനുഭവം. അറുപതു വർഷങ്ങളായി തിടമ്പുനൃത്തമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ലോകം. തിടമ്പുനൃത്തത്തിന്റെ പ്രമാണങ്ങൾ ചെറുപ്പത്തിൽത്തന്നെ പഠിച്ചും പരിശീലിച്ചും മനസ്സിൽ ഉറപ്പിച്ചുനിർത്തിയ ഗോവിന്ദൻ നമ്പൂതിരി സാധകം മുടക്കാറില്ല. സമൂഹത്തോട് വലിയ ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്ന നർത്തകനാണ് അദ്ദേഹം. തിടമ്പുനൃത്തത്തെപ്പറ്റി പഠിച്ചറിഞ്ഞതെല്ലാം മറ്റുള്ളവർക്കുകൂടി അദ്ദേഹം നൽകുന്നു. പുരാണപ്രസിദ്ധമായ തിടമ്പ് നർത്തനത്തിന്റെ അനുഷ്ഠാനങ്ങൾ പിണഞ്ഞുകിടന്ന സ്വാഭാവികരൂപത്തെ ശാസ്ത്രീയമായി വ്യവസ്ഥ നൽകി ആധികാരികമാക്കുകയെന്ന ജീവിതപ്രവൃത്തിയിൽ സന്തുഷ്ടനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.  

Share:

പുതുമന ഗോവിന്ദൻ നമ്പൂതിരി - പല ജന്മങ്ങളുടെ നിസ്വാർത്ഥ കലാസേവനം

പുതുമന ഗോവിന്ദൻ നമ്പൂതിരി - പല ജന്മങ്ങളുടെ നിസ്വാർത്ഥ കലാസേവനം 

രാഹുൽ 

എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി പണം സമ്പാദിച്ചുകൂട്ടാനായി പരക്കംപായുമ്പോൾ സ്വന്തം ജീവിതം തന്നെ ക്ഷേത്രകലയായ തിടമ്പുനൃത്തത്തിന് സമർപ്പിച്ച കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാതെ കാലം മുന്നോട്ടുപോയപ്പോൾ അദ്ദേഹം ദരിദ്രനായി. കലാകാരന്മാർക്ക് ചൂണ്ടിക്കാണിക്കാൻ ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും ആൾരൂപമായി അഭിമാനമായ പുതുമന ഗോവിന്ദൻ നമ്പൂതിരിയെ ഒരുകാലത്ത് ആരും അംഗീകരിച്ചില്ലെന്നു മാത്രമല്ല, എതിർക്കാനും ഭീഷണിപ്പെടുത്താനും അനേകം ആളുകളുണ്ടായി. തിടമ്പുനൃത്തത്തിന്റെ തനിമ സൂക്ഷിക്കുന്നതും അതിനെ സാമൂഹ്യവൽക്കരിക്കുന്നതുമായിരുന്നു വിഷയം. നാം എത്ര കാലം ജീവിക്കുന്നു എന്നതിലല്ല, സമൂഹത്തിന് ഉപകാരം ചെയ്തുകൊണ്ട് എങ്ങനെ ജീവിതം കഴിച്ചുകൂട്ടുന്നു എന്നതിലാണ് കാര്യം. മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനും സമൂഹനന്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും സാധിച്ചില്ലെങ്കിൽ ആ ജന്മം കൊണ്ട് ആർക്കാണ് പ്രയോജനം? 
നാശോന്മുഖമായിരുന്ന ഒരു ക്ഷേത്രാചാരത്തെ പുനർനിർമ്മിക്കാനും അതിനെ ക്ഷേത്രകലയാക്കി സമൂഹത്തിന് പരിചയപ്പെടുത്താനും തകർന്നുപോയ ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനും ഇറങ്ങിച്ചെന്ന സർവ്വജനബന്ധിയായ മഹാമനസ്സ്. ഇതിലും ശ്രേഷ്ഠമായി മറ്റെന്തുണ്ട് നാടിനെ സേവിക്കാൻ ! ഹൃദയശുദ്ധിയും നിർവ്യാജതയും നിസ്വാർത്ഥതയും അനാഡംബരതയും ഗോവിന്ദൻ നമ്പൂതിരിയെ എവിടെ കൊണ്ടുചെന്നെത്തിച്ചു എന്നാലോചിക്കുമ്പോൾ നാം ദുഃഖിച്ചുപോകുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ത്യാഗത്തെക്കുറിച്ച് ആരറിയാൻ? ഒന്നിനുപിറകെ ഒന്നായി ഉപജാപകസംഘങ്ങൾ ഉയർത്തിയെടുത്ത നുണക്കോട്ടകൾ തകരാൻ കാലമേറെയെടുത്തു. ജീവിതം തന്നെ നന്മ ചെയ്യാൻ തിരഞ്ഞെടുത്ത ഗോവിന്ദൻ നമ്പൂതിരി ഇന്ന് സ്വയം സമാധാനിക്കുന്നു. സാമ്പത്തികമായ ശോചനീയാവസ്ഥയിലും ബൗദ്ധികവും ശാരീരികവുമായ കഠിനശ്രമങ്ങളിലൂടെയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി സ്വന്തം ജീവിതദൗത്യം ഏറ്റെടുത്തത്. നിരന്തര പോരാട്ടങ്ങളിലൂടെ ജീവിതത്തിലെ വെല്ലുവിളികളും തിടമ്പുനൃത്തത്തിന്റെ പുനരുജ്ജീവനത്തിനു മുന്നിലെ പ്രതിബന്ധങ്ങളും അദ്ദേഹം ഒരുപോലെ അതിജീവിച്ചു. ഒടുവിൽ ഗോവിന്ദൻ നമ്പൂതിരിയെ ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു. നിരവധി അരങ്ങുകൾ അദ്ദേഹത്തെ തേടിവന്നു. കലയും ആചാരവും കൈവിടാതെ 800 വർഷത്തെ പാരമ്പര്യം അദ്ദേഹം നിലനിർത്തുന്നു. തിടമ്പുനൃത്തത്തെ ഹൃദയത്തിലേറ്റി തിടമ്പ് ശിരസ്സിലേറ്റി പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രായം മറന്ന് ഇന്നും ഒരുത്സവത്തിൻ്റെ ഉത്സാഹവും ആവേശവും നിലനിർത്തുന്നു. 
Share:

പുതുമന ഗോവിന്ദൻ നമ്പൂതിരി: തിടമ്പുനൃത്തത്തിന്റെ ഭക്തിപ്രകൃതിയും ആനന്ദാനുഭൂതിയും

 പുതുമന ഗോവിന്ദൻ നമ്പൂതിരി: തിടമ്പുനൃത്തത്തിന്റെ ഭക്തിപ്രകൃതിയും ആനന്ദാനുഭൂതിയും 

-  JYOTHISH MOHAN

നാടൻ കലാകാരനെന്ന നിലയിലും നർത്തകൻ എന്ന നിലയിലും കലാഗവേഷകൻ എന്ന നിലയിലും പുതുമന ഗോവിന്ദൻ നമ്പൂതിരി മറ്റാരെപ്പോലെയുമല്ല. തിടമ്പുനൃത്തത്തിൽ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശൈലിയിലുള്ള മുൻഗാമികൾ ആരുമുണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും. പുതുമന ഗോവിന്ദൻ നമ്പൂതിരി നിർമ്മിച്ചെടുത്ത നൃത്തവഴികൾ തികച്ചും അദ്ദേഹത്തിന്റേത് തന്നെയാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തത്തിൽ അഗാധമായ അന്തർനിരീക്ഷണവും തെളിഞ്ഞ ഭാവനയും യാഥാർഥ്യവും മികച്ച അവതരണത്തിന്റെ മർമ്മവുമുണ്ട്. പരന്നുകിടക്കുന്ന മനുഷ്യത്വം, കിടയറ്റ ദൃശ്യചാതുരി, തുടങ്ങി പ്രതിഭയുടെ പ്രത്യേകതകളെല്ലാം ആ നൃത്തത്തിൽ പ്രകടമാണ്. ഒരു നൃത്തം പോലെയല്ല അദ്ദേഹത്തിന്റെ അടുത്ത നൃത്തം. സർഗ്ഗചൈതന്യം തുളുമ്പിനിൽക്കുന്ന നർത്തനപാതകൾ മഹത്തായ വികാരങ്ങളും ആശയങ്ങളും പ്രതിഫലിച്ചുകാണിക്കുകയും ദേവതയോടുള്ള ഭക്തിയും ഭക്തരോടുള്ള സമഭാവനയും പ്രകടിപ്പിച്ച് ശ്രദ്ധാർഹമാകുന്നു. പുതുമനയുടെ സർഗ്ഗശക്തിയുടെ പാരമ്യത്തിലെത്തിലിത്തിയത് തിടമ്പുനൃത്തത്തിന്റെ കലാപ്രവർത്തനങ്ങൾ പ്രചാരപ്പെടുത്താൻ തുടങ്ങിയ കാലത്താണ്. നൃത്തത്തിൽ വന്ന പുതുമ എഴുത്തിലേക്ക് വ്യാഖ്യാനം ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിലേക്ക് കടന്നുവന്ന ആദ്യഘട്ടത്തിൽ ഗ്രാമജീവിതത്തിന്റെ പശ്ചാത്തലങ്ങളോടു ചേർന്ന ആചാരനൃത്തഭാഗം മാത്രമായിരുന്നു. തിടമ്പുനൃത്തത്തിൽ അദ്ദേഹം കൊണ്ടുവന്ന നവീനതയും നിരീക്ഷണത്തിന്റെ ആർജ്ജവവും പശ്ചാത്തലത്തോടു ചേർന്നുനിൽക്കുന്ന നൃത്തത്തികവും ജനകോടികൾക്ക് പുതിയ അനുഭവമായി. അതോടൊപ്പം തിടമ്പുനൃത്തത്തെ സരളവും ആർഭാടരഹിതവുമായ ഗ്രാമീണാന്തരീക്ഷത്തിന്റെ സ്നേഹനിർഭരതയും നിലനിർത്താനും സാധിച്ചു. പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രകൃത്യാ തന്നെ കലാന്വേഷകനാണ്. ഉദാരതയും നിഷ്പക്ഷതയും നിർമ്മമതയും പ്രകടിപ്പിക്കുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. സ്നേഹവും മമതയും സൗഹൃദവും അദ്ദേഹം ചുറ്റുമുള്ളവരിലേക്ക് പ്രസരിപ്പിക്കുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തത്തെ പ്രശംസനീയമായ ഒരു സങ്കൽപ്പസൃഷ്ടി പോലെയെന്ന് പലരും വിശേഷിപ്പിക്കുന്നു. കലാസൗന്ദര്യം വഴിഞ്ഞൊഴുകുന്ന തന്മയത്വപൂർണ്ണമായ അനന്തഭക്തിവിഭൂതികൾ ഭക്തമനസിലേക്ക് ഐന്ദ്രജാലികപ്രഭാവത്തോടെ പകരുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. കണ്ണഞ്ചിക്കുന്ന വർണ്ണശബളവും വിലാസജ്ജ്വലവുമായ നർത്തനകാലം ഭക്തിവികാരത്തിന്റെ പശ്ചാത്തലത്തിൽ തീർത്തെടുക്കുന്നു ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിനു നേരെ നടക്കുന്ന കൃത്രിമത്വത്തിന്റെ സമകാലികആക്രമങ്ങളെയെല്ലാം അതിജീവിക്കുന്ന ആത്മപ്രഭാവമാണ് ഗോവിന്ദൻ നമ്പൂതിരിയുടേത്.  

Share:

Thursday 20 June 2024

തിടമ്പുനൃത്തത്തിന്റെ വിശ്വദാർശനികൻ

തിടമ്പുനൃത്തത്തിന്റെ വിശ്വദാർശനികൻ 

കെ ടി പ്രണവ് ശങ്കർ 

പുതുമന  ഗോവിന്ദൻ നമ്പൂതിരിയുടെ നാടൻകലാപ്രവർത്തനങ്ങൾ വിശ്വമഹാനർത്തകരുടെയിടയിൽ അദ്ദേഹത്തിന് പ്രതിഷ്ഠ നൽകിയിട്ടുണ്ട്. ആ നൃത്തമഹിമയുടെ ചില സവിശേഷതകൾ പരിശോധിക്കുന്നത് സന്തോഷകരമായിരിക്കും. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന പ്രവൃത്തി തിടമ്പുനൃത്തം തന്നെയായിരുന്നു, ഇന്നും അങ്ങനെ തന്നെ. പുതുമന ഗോവിന്ദൻ നമ്പൂതിരിയെ ഒരിക്കലും ബഹുമുഖപ്രതിഭയെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല, നാടൻ കലയ്ക്കു വേണ്ടിയും സമൂഹത്തിനുവേണ്ടിയും ജീവിതം സമർപ്പിച്ച കലാകാരൻ. സത്യസന്ധനും കഠിനാദ്ധ്വാനിയും രാഷ്ട്രസ്നേഹിയുമായ നർത്തകൻ. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ കലാപ്രവർത്തനങ്ങളെപ്പറ്റിയറിയാൻ അദ്ദേഹത്തിൻ്റെ വ്യക്തിവൈശിഷ്ട്യത്തെയും നേട്ടത്തിന്റെ സ്വഭാവവൈപുല്യങ്ങളെയും കുറിച്ച് പൊതുജ്ഞാനം നേടേണ്ടതാണ്. ലോകത്തിനു ദർശിക്കാൻ കഴിഞ്ഞിട്ടുള്ള വിശ്വോത്തര നർത്തകരിലൊരാളാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ക്ഷേത്ര നാടൻ അനുഷ്ഠാനരൂപമായ തിടമ്പുനൃത്തത്തിന്റെ നവോത്ഥാനപ്രചാരകൻ, ആധുനികകാലത്തെ പ്രാരംഭകൻ എന്നീ നിലകളിൽ ഒരു ദേശത്തും ആരും ഗോവിന്ദൻ നമ്പൂതിരിയെ അതിശയിച്ചിട്ടില്ലെന്നതു സുപ്രസിദ്ധമാണ്. തിടമ്പുനൃത്തത്തിന്റെ പുനർനിർവചനത്തിനും നവീകരണത്തിനും പ്രവർത്തിച്ചുവന്നതിനാൽ അദ്ദേഹത്തിൻ്റെ അസാധാരണമായ മഹത്വം നാടൻ കലാരംഗത്തു മാത്രമൊതുങ്ങിപ്പോയിയെന്നതും വാസ്തവമാണ്. നാടൻ ക്ഷേത്രകലാ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ അദ്‌ഭുതകരമായ മഹത്വവും വിശിഷ്ടമായ വിജയവും നേടുമ്പോൾ അതിനെ ഒരു പ്രസ്ഥാനമാക്കി ഇതിഹാസതുല്യമായ ജീവിതമാക്കി ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനർത്തകൻ എന്ന നിലയിലാകട്ടെ അദ്ദേഹത്തിനുള്ള സ്ഥാനം പരമോന്നതമാണ്. നാടൻ കലകളുടെയും തിടമ്പുനൃത്തത്തിന്റെയും വ്യത്യസ്ത നിലകളിലുള്ള പ്രചാരകൻ എന്ന നിലയിലും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ പദവി ഒട്ടും താഴെയല്ല. അഞ്ചര ദശകത്തിലധികം വ്യാപിച്ചുകിടക്കുന്ന കലാ നൃത്തപ്രവർത്തനത്തിൽ ഒരിക്കലും ക്ഷീണിക്കുകയോ ക്ഷയിക്കുകയോ ചെയ്തുപോകാതിരിക്കത്തക്കവണ്ണം പ്രബലവും സ്ഥിരവുമായിരുന്നു അദ്ദേഹത്തിൻ്റെ സർഗ്ഗാശക്തവും നിർമ്മാണാത്മകവുമായ ആന്തരികപ്രചോദനം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സംഭാവനകൾ വൈവിധ്യത്തിലും സംഖ്യയിലും ഒരദ്‌ഭുതമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. എന്നാൽ ഇതിലുമധികം ഗണ്യമായിരിക്കുന്നത് വിപുലമായ ഈ പ്രവർത്തനങ്ങളിലധികവും സമൂഹത്തിന് ഗുണപ്രദമാവുകയും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു എന്നുള്ളതുമാണ്. ദീർഘമായ അനുഭവങ്ങളിലൂടെ നിരന്തരമായ നാടൻ കലാപ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിൻ്റെ തിടമ്പുനൃത്തം ശുഷ്കമോ കൃശമോ ആയി മാറിയില്ല, നേരെ മറിച്ച് അനേകം നവീനസൃഷ്ടികൾക്ക് ഹേതുവായി മാറുകയാണ് ചെയ്തത്. തിടമ്പുനൃത്തകലാകാരനെന്ന നിലയ്ക്ക് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ കലാസപര്യയുടെ അഗാധതയും വ്യാപ്തിയും അദ്ദേഹത്തിൻ്റെ സമുന്നതവും സമ്പന്നവുമായ പ്രതിഭയുടെ ആവിഷ്കാരം മാത്രമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരി അരങ്ങുകളിൽ അവതരിപ്പിച്ച ബിംബങ്ങളോളം മഹത്വമുണ്ട് ആ ജീവിതത്തിനും. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തത്തിനായുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളെ ബന്ധിപ്പിച്ച് ആ ജീവിതത്തെ പ്രകാശപൂരിതമായ ഒരു സമഗ്രരൂപമായി കണ്ടെങ്കിലേ അദ്ദേഹത്തിന്റെ മഹത്വവും വർത്തമാനകാലത്തിലെയും ഭാവികാലത്തിലെയും അദ്ദേഹത്തിൻ്റെ പ്രസക്തി ഗ്രഹിക്കാൻ സാധിക്കൂ. ചെറുപ്പത്തിൽ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിന്റെ അരങ്ങേറ്റം കഴിയവേ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് തിരിച്ചറിയുകയും ഏകാകിയായി തിടമ്പുനൃത്തത്തിന്റെ പൊരുൾ തേടിയലയുകയും ചെയ്തിരുന്നു. ആ പാതയിൽ ഒന്നും തടസ്സമായി നിൽക്കാൻ അവസരം നൽകാതെ നവനവങ്ങളായ പ്രവർത്തനങ്ങൾക്കായി എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തനായ പ്രചോദനമായി അദ്ദേഹം മാറി. തിടമ്പുനൃത്തത്തിന്റെ പുനരുജ്ജീവനം എന്ന പ്രവൃത്തിയുടെ ഒരു ഘട്ടം പൂർത്തിയാക്കിയതുകൊണ്ടോ അതിൽ വിജയം നേടിയതുകൊണ്ടോ മാത്രം സംതൃപ്തനാകാതെ അദ്ദേഹം നിരന്തരം മുന്നോട്ടുതന്നെ പോയതായി നമുക്ക് കാണാം. സമൂഹത്തിന് പ്രയോജനമുള്ള കർമ്മമാണ് മഹത്തായ കർമ്മമെന്നും അതിൽക്കൂടിയേ ഒരു കലാകാരന് പൂർണ്ണത നേടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിശാലമായ സമൂഹത്തിലേക്കിറങ്ങി ബഹുമുഖങ്ങളായ മനുഷ്യരോട് ചേർന്ന് യത്നങ്ങളുടെയും സംഘട്ടനങ്ങളുടെയും ലോകത്തേക്ക് പ്രവേശിച്ചു. പിന്നീട് കൂടുതൽ വിപുലമായ തിടമ്പുനൃത്തത്തിന്റെ സർഗാത്മക യത്നങ്ങളിലേക്കു ചെന്നെത്തിക്കുന്ന പുതിയ പന്ഥാവിലൂടെ സഞ്ചരിച്ചു. നാടൻ കലകളുടെ ഉദ്ഭവവും അർത്ഥവും തേടിനടന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി സ്വയം കണ്ടെത്തുകയും സ്വവ്യക്തിത്വത്തിന്റെ അതുവരെ അപ്രകാശിതമായിരുന്ന വശങ്ങൾ അനാച്ഛാദനം ചെയ്യുവാൻ സാധ്യതകളും സ്വാതന്ത്ര്യവുമുള്ള സുപ്രധാനമായ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു. നാടൻ കലകൾ, നാട്ടറിവുകൾ, അപൂർവ്വവിവരങ്ങൾ മുതലായവയുടെ പുനരുദ്ധാരണവും ഏകീകരണവും തിടമ്പുനൃത്തത്തിന്റെ നവീകരണം എന്നിവയ്ക്കായുള്ള പ്രയത്നങ്ങൾക്കിടയിൽ ക്ഷേത്രപുനരുദ്ധാരണപ്രവർത്തനങ്ങളിലും തന്റേതായ സംഭാവനകൾ നൽകി. തനതുകലകൾ  ദേശീയോദ്ഗ്രഥനത്തിനായി രൂപാന്തരപ്പെടുത്താനും അതിലൂടെ രാഷ്ട്രഏകീകരണവും പുനർനിർമ്മാണവും എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു. ഓരോ കലാഗ്രാമത്തിലും ചെന്നെത്തി അതിലൂടെ മർമ്മഭൂതവും മൗലികവുമായ ഐക്യനാദം ഉയർത്തിയെടുത്തു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതസത്തയുടെ വിവിധ വശങ്ങൾ ഒന്നിച്ചുചേർത്താൽ നമുക്ക് കാണാൻ സാധിക്കുന്ന പരിപൂർണ്ണത തിടമ്പുനൃത്തമെന്ന ക്ഷേത്രാചാരവും കലയും ഇന്നിന്റേതായി എന്നതാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരി ഇതിലേക്കായി ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികൾ എണ്ണമറ്റതും വ്യത്യസ്തങ്ങളും പലപ്പോഴും മനുഷ്യമനസ്സിന്റെ അഗാധതയിൽ ചെന്നുകൊള്ളും വിധം മഹത്തരവുമായിരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശൈലി ശാന്തവും ഒരു കുലപതിക്കുമാത്രം സാധ്യമായ ലാവണ്യത്തോടും ലാഘവത്തോടും കൂടിയുള്ളതാണ്. അനായാസമെന്നു തോന്നിക്കുംവിധം പ്രകടമെങ്കിലും എത്രയോ മനുഷ്യായുസ്സുകളുടെ കഠിനാദ്ധ്വാനം അവയ്ക്കുപിറകിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. വിശ്രമമില്ലാത്ത ജോലിയിൽ മുഴുകുന്ന ഗോവിന്ദൻ നമ്പൂതിരിയെ ചൂഴ്ന്നുനിന്ന വിശ്രാന്തിയെയും പ്രശാന്തതയെയും കുറിച്ച് അദ്‌ഭുതത്തോടെയല്ലാതെ ചിന്തിക്കാനാവില്ല. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ആത്മചൈതന്യം വ്യക്തിജീവിതത്തിന്റെ സങ്കുചിതമായ വലയത്തിനുള്ളിൽ ചുരുണ്ടുകൂടാതെ വിശാലമായ മാനവലോകത്ത് ജീവിക്കുന്നു. മനുഷ്യചിന്തകളിലെയും മനുഷ്യസംബന്ധമായ പ്രമേയങ്ങളിലെയും അർത്ഥവത്തായ ഓരോ ചലനങ്ങളും അന്യാദൃശമായ ഉണർവോടെ ഗോവിന്ദൻ നമ്പൂതിരിയുടെ ഹൃദയത്തിൽ പ്രതിഫലിച്ചു. ഗോവിന്ദൻ നമ്പൂതിരിയുടെ പ്രവർത്തനങ്ങൾ പലതായിരുന്നുവെങ്കിലും അവയ്‌ക്കെല്ലാം ഒരു ഐക്യം നിലനിന്നിരുന്നു, അത് തിടമ്പുനൃത്തത്തിന്റെയും നാടൻ കലകളുടെയും പുനർനിർമ്മാണമായിരുന്നു. ബാല്യകാലം മുതൽ തീവ്രമായ പ്രതിപത്തിയോടുകൂടി ഗോവിന്ദൻ നമ്പൂതിരി തുടർന്നുപോന്ന വിപുലമായ പരിശ്രമങ്ങളുടെ മണ്ഡലവും കടന്നുചെന്ന് അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകളെയും ത്യാഗങ്ങളെയും ലോകത്തിനും ദൈവത്തിനും ഒരു സമർപ്പിതജന്മമാകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. തിടമ്പുനൃത്തത്തിന്റെ ജനകീയവത്കരണത്തിൽ അദ്ദേഹം നേരിട്ട എതിർപ്പുകൾ വളരെ വലുതായിരുന്നു. ആ എതിർപ്പുകളെ നേരിടേണ്ടിവന്നുവെങ്കിലും അഗാധമായ ആത്മസംതൃപ്തി കൊണ്ടുള്ള ചാരിതാർഥ്യം ഉണ്ടായിട്ടുണ്ടെന്ന് പുതുമന ഗോവിന്ദൻ നമ്പൂതിരി. അമൂല്യമായ അനുഭവസമ്പത്തിലൂടെയും ജ്ഞാനസമ്പാദനത്തിലൂടെയും മഹത്വവും ത്യാഗവും കൂട്ടിച്ചേർത്ത ജീവിതമാതൃകയിൽ സമൂഹത്തിന് നല്കേണ്ടതെല്ലാം അദ്ദേഹം നൽകി. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ മനസ്സും ഹൃദയവും ലോകത്തിനായി തുറന്നിട്ടു. വ്യക്തിത്വത്തിന്റെ വൈശിഷ്ട്യം കൊണ്ടും നേട്ടങ്ങളുടെ മഹത്വം കൊണ്ടും എത്രയോ കാലഘട്ടങ്ങളുടെ സർവ്വാതിശായിയായ സമുന്നതവ്യക്തിത്വമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. നാടൻ കലകളുടെ ആസ്വാദകർക്കും കലാകാരന്മാർക്കും ജനങ്ങൾക്കും എല്ലാ ജീവിതസരണികളിലും സ്വാധീനശക്തിയായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. കലാമാർഗ്ഗത്തിൽക്കൂടി സത്യാന്വേഷണത്തിലേക്കും ജീവിതസാഫല്യത്തിലേക്കും ആനന്ദത്തിലേക്കും അഭിമാനത്തിലേക്കും നിർഭയത്വത്തിലേക്കുമുള്ള പാത അദ്ദേഹം അഭിനവമാനവർക്ക് കാട്ടിക്കൊടുത്തു. പുതുമന ഗോവിന്ദൻ നമ്പൂതിരിയെപ്പോലെ സർവലൗകികനും സർവ്വാശ്ലേഷിയും മനുഷ്യസ്നേഹിയുമായ ഒരാൾ അപൂർവ്വമാണ്. 
Share:

Wednesday 19 June 2024

തിടമ്പുനൃത്തത്തിനായി ഒരു ജന്മം

തിടമ്പുനൃത്തത്തിനായി ഒരു ജന്മം 


- SREEKANTH NAMBIAR

വർഷം 1977. കണ്ണൂരിലെ പ്രശസ്തമായ ദേവീക്ഷേത്രം. ക്ഷേത്രമതിൽക്കകത്ത് വാദ്യഘോഷം മുഴങ്ങി. അതാ ഇടതുകൈയിൽ തിടമ്പും വലതുകൈയിൽ കമനീയമായ ശിരോഭൂഷണവുമായി കൃശഗാത്രനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്കുവരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രചൈതന്യം ശിരസ്സിലേറ്റിയ നൃത്തകേസരി. എങ്ങും നിശബ്ദത. തിടമ്പുനൃത്തത്തിന്റെ ആരംഭം കുറിക്കാനുള്ള ശംഖനാദം മുഴങ്ങി. ഭക്തജനങ്ങൾ കൈകൂപ്പി എഴുന്നേറ്റുനിന്നു. ദൈവീകചൈതന്യം പ്രവഹിക്കുന്ന ക്ഷേത്രനർത്തകൻ ഗോവിന്ദൻ നമ്പൂതിരി നൃത്തം ആരംഭിച്ചപ്പോൾ ക്ഷേത്രമുറ്റത്തെ അരയാലിലകൾ പോലും ഭക്തിയിൽ ഉറയാടിപ്പോയോ? ലോകം നടുങ്ങുംവണ്ണം വാദ്യം മുറുകി കടലിലെ തിരമാലകൾ പോലെ ഇളകിമറിഞ്ഞപ്പോൾ ഗോവിന്ദൻ നമ്പൂതിരിയുടെ ശരീരവും ക്ഷേത്രപ്രതിഷ്ഠയുടെ അനുഗ്രഹത്തിൽ ഉറഞ്ഞാടി. ചെവി പൊട്ടുമാറുച്ചത്തിൽ കതിന. ഏറെ താമസിച്ചില്ല, ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തവൈഭവത്തിൽ സദസ്യർ ഭക്തിയോടെ തൊഴുതു നമസ്കരിച്ചു. 'ഉള്ളിലുള്ള ഭക്തിയെ ഉണർത്തുന്നതിലും ചുവടുവയ്‌പ്പിന്റെ മേന്മയിലും നൃത്തശൈലിയുടെ ഉന്നതിയിലും ഇതുപോലൊരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല' പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രകടനം അത്രയേറെ മികച്ച നിലവാരം പുലർത്തിയിരുന്നു. അന്ന് ഈ കാഴ്ചയ്ക്കായി കാത്തുനിന്ന ഒരു സ്‌കൂൾ കുട്ടിയായിരുന്നു ഞാൻ. ഇന്നും പുതുമന ഗോവിന്ദൻ നമ്പൂതിരി നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ലോകപ്രസിദ്ധനായ ആചാര്യനും. കാലം എത്ര വേഗം കടന്നുപോയി...
പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തത്തിലെ എല്ലാ വിഷയങ്ങളിലും എ പ്ലസാണ്, ഒന്നാം സ്ഥാനമാണ്. അലങ്കാരത്തിൽ, വേഷവിധാനത്തിൽ, ചുവടുകളിലെ ഭംഗിയിൽ, നൃത്തത്തിലെ അറിവിൽ, ഭക്തിപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാം. തിടമ്പുനൃത്തത്തിനായി ജനിച്ച ഒരു ജന്മം. 
കേരളത്തിന്റെ അഭിമാനഭാജനമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തരംഗത്തും നാടൻ കലാരംഗത്തും എന്നും തലയെടുത്തുനിൽക്കുന്ന പരമാചാര്യൻ പുതുമന ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരി ജീവിക്കുന്നതുതന്നെ തിടമ്പുനൃത്തത്തിനാണോ എന്ന് തോന്നിപ്പോകും. 
അഞ്ചു വയസ്സുമുതൽ തുടങ്ങിയ പരിശീലനം. ആ പരിശീലനം തുടർന്ന് കൃത്യമായി നിലനിർത്തുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിൽ നിന്നുണർന്ന് തിടമ്പുനൃത്തത്തിലൂടെ സഞ്ചരിച്ച് തിടമ്പുനൃത്തത്തിലേക്ക് ഉറങ്ങാൻ കിടക്കുന്ന അതികായൻ. ഇതിഹാസം, അതെ അഭിമാനത്തോടെ നമുക്ക് ചൂണ്ടിക്കാട്ടാം കലാകേരളത്തിന്റെ ഈ ആചാര്യനെ. കേരളത്തിന്റെ ആസ്ഥാനനർത്തകൻ. ഭാരതത്തിൻ്റെ ആചാര്യമഹിമ - പുതുമന ഗോവിന്ദൻ നമ്പൂതിരി. 
Share:

വിശിഷ്ടം ഈ തിടമ്പുനൃത്തജീവിതം

വിശിഷ്ടം ഈ തിടമ്പുനൃത്തജീവിതം 

പ്രവീൺലാൽ 

തിടമ്പുനൃത്തത്തിന്റെ ചുവടുകൾ വെച്ച് ക്ഷേത്രപരിസരങ്ങളെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. വേഷപ്പകർച്ചയുടെ സ്ഥായിയായ ഭാവങ്ങളും ഭാവനകളും ഗോവിന്ദൻ നമ്പൂതിരിയിൽ നിന്ന് കാണികൾക്ക് ലഭിക്കുന്നു. ലളിതമായ ജീവിതം, ലളിതമായ സംസാരം, ലളിതമായ ഇടപെടൽ എന്നിവയെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ പ്രത്യേകതകളാണ്. തിടമ്പുനൃത്തമേഖലയിൽ കർമ്മനിരതനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിന്റെ ഉപാസന തുടങ്ങിയിട്ട് ആറു പതിറ്റാണ്ടു കഴിഞ്ഞു. കലാപാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും വൈദികപാരമ്പരകളുടെയും മഹിമയും പ്രൗഢിയും നെഞ്ചോടു ചേർക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരിയുടെ അരങ്ങുകൾ ഓരോന്നും വ്യത്യസ്തമാണ്. അവയോരോന്നും തികച്ചും വേറിട്ടുനിൽക്കുകയും കാണികൾക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നവയുമാണ്. ജനിച്ചതുമുതൽ പ്രകൃതിയുടെ താളങ്ങളെയും വർണ്ണങ്ങളെയും സ്നേഹിച്ച് അവയുടെ പിറകേ സഞ്ചരിച്ച കലാഹൃദയമുള്ള ബാലൻ. വളരുമ്പോൾ ക്ഷേത്രകലയായ തിടമ്പുനൃത്തത്തിലേക്കുതന്നെ എന്ന് തീരുമാനിച്ച മനസ്സുറപ്പ്. ഇതിനെയാണ് നാം പുതുമന ഗോവിന്ദൻ നമ്പൂതിരി എന്നുവിളിക്കുന്നത്. ബാല്യം മുതലേ തിടമ്പുനൃത്തത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുവളർന്ന ഗോവിന്ദൻ നമ്പൂതിരി അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. അരങ്ങേറ്റം കഴിഞ്ഞതിനുശേഷം അധികം താമസിയാതെ പല വേദികളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. പത്താംതരം കഴിഞ്ഞതോടെ ഗോവിന്ദൻ നമ്പൂതിരി  തിടമ്പുനൃത്തവേദിയിലേക്ക് പൂർണ്ണമായി ശ്രദ്ധ തിരിച്ചു. ചെറിയ വേദികളിൽ നിന്ന് വലിയ വേദികളിലേക്കുള്ള ശക്തമായ പ്രയാണമായിരുന്നു പിന്നീട് ലോകം കണ്ടത്. ക്രമേണ കേരള നാടൻകലാവേദിയിലെ കേന്ദ്രകഥാപാത്രമായി മാറി പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിലെ ജനകീയ ഇടപെടലുകളും നിരന്തരമായ അന്വേഷണബുദ്ധിയുമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതത്തിൽ വഴിത്തിരിവായത്. ആരും ശ്രദ്ധിക്കാതെ ഒരു മൂലയിലിരുന്ന അമ്പലത്തിലെ നൃത്തം തിടമ്പുനൃത്തമായി പൂർണ്ണത നേടിയത് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നർത്തനമികവിലൂടെയാണ്. നാടൻ കലയെന്നും ക്ഷേത്രകലയെന്നും മാത്രം ഒതുങ്ങിനിന്ന തിടമ്പുനൃത്തത്തിന് ശാസ്ത്രീയ നൃത്ത പശ്ചാത്തലത്തിലുള്ള ചിട്ടപ്പെടുത്തലുകളിലൂടെ കൂടുതൽ മിഴിവേകാൻ പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് സാധിച്ചു. ഗോവിന്ദൻ നമ്പൂതിരിയുടെ കലാജീവിതത്തിൽ വിജയവും പരാജയവും എതിർപ്പുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. ഇവയെ ഒരുപോലെ സ്വീകരിച്ച് മുന്നേറുകയാണ് അദ്ദേഹം. ഓരോ ക്ഷേത്രവേദിയിലും പുലർത്തുന്ന വൈവിധ്യത്തിലൂടെയും തനിമയിലൂടെയും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രകടനമികവുകളുടെ പട്ടിക നീണ്ടുകിടക്കുന്നു. വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പുതുമകളും നൃത്തപ്രകടനത്തിൽ ഇഴചേർക്കുന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി വിശ്വാസിസമൂഹത്തിനും കലാസമൂഹത്തിനും ഒരുപോലെ പ്രിയങ്കരനാണ്. ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തമികവും തികവും തെളിയിക്കുന്നതായിരുന്നു സമീപകാലത്തെ നൃത്തങ്ങൾ. കേരളത്തിന്റെ മഹനീയമായ കലാപാരമ്പര്യത്തിൽ ഉറച്ച പദചലനങ്ങളോടെ ക്ഷേത്രകലകളുടെ കുലപതിയായി യാത്ര തുടരുകയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.   
Share:

പുതുമന, തിടമ്പുനൃത്തകലയുടെ മഹാഗുരു

പുതുമന, തിടമ്പുനൃത്തകലയുടെ മഹാഗുരു 

- മോഹൻദാസ് ശിവകൃപ 

പുതുമന ഗോവിന്ദൻ നമ്പൂതിരിയെ സ്‌കൂൾ വിദ്യാഭ്യാസത്തിനായിരുന്നു അച്ഛൻ വിദ്യാലയത്തിലയച്ചത്. അച്ഛന്റെ സ്വപ്നങ്ങളിൽ മകനെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥനാക്കണം എന്നായിരുന്നു. പക്ഷേ, ഗോവിന്ദൻ നമ്പൂതിരിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു. എല്ലാവരും അറിയപ്പെടുന്ന ക്ഷേത്രനർത്തകനാകുക. തിടമ്പുനൃത്തകലാരൂപത്തെ പുനർനിർവചിച്ച് പുനരുജ്ജീവിപ്പിക്കുക. അതിനെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള വിശാലമായ ലോകത്തേക്ക് കൊണ്ടുപോയി ലോകത്തെ അറിയിക്കുക. ഇളംപ്രായത്തിൽ തന്നെ പുതുമന ഗോവിന്ദൻ അരങ്ങേറ്റം കുറിച്ച് ഭക്തിയുടെയും ഭാവനയുടെയും ലോകങ്ങൾ സാക്ഷാത്കരിച്ച് നൃത്തവിസ്മയങ്ങൾക്ക് ആരംഭം കുറിക്കുകയായിരുന്നു. തിടമ്പുനൃത്തത്തോട് അടങ്ങാത്ത അഭിനിവേശമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക്. ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ ചിന്തിക്കുന്നത് തിടമ്പുനൃത്തത്തെപ്പറ്റിയാണ്. സമൂഹവുമായി നല്ല ബന്ധം പുലർത്തുമ്പോഴും ക്ഷേത്രത്തിനകത്തെ ഉത്സവങ്ങളിലും ചടങ്ങുകളിലും  സജീവം.തിടമ്പുനൃത്തത്തിന്റെ വേഷം അലങ്കരിക്കാനും മുന്നിൽത്തന്നെ. തിടമ്പുനൃത്തത്തെ ജനകീയമാക്കാനായി വേഷവിധാനങ്ങളും കിരീടവും മറ്റു സംവിധാനങ്ങളുമെല്ലാം ഡിസൈൻ ചെയ്തത് പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. തിടമ്പുനൃത്തം രംഗത്ത് അവതരിപ്പിക്കാനുള്ള മൂലപ്രമാണവും ചുവടുകളുടെ ഘടനയും വികസിപ്പിച്ചെടുത്തത് ഗോവിന്ദൻ നമ്പൂതിരിയാണ്. രംഗസംവിധാനത്തിലും അദ്ദേഹം സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വാർഷികാഘോഷങ്ങളിൽ ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം ശ്രദ്ധേയമാണ്. ഒരു പ്രതിഫലേച്ഛയുമില്ലാത്ത ഭക്തസമൂഹത്തിനുള്ള സേവനമാണ് അദ്ദേഹത്തിന് തിടമ്പുനൃത്തം. 
തിടമ്പുനൃത്തത്തിന്റെ ദീർഘകാലത്തെ പ്രചാരകൻ കൂടിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ലഭിച്ച അവസരങ്ങളിലെല്ലാം സമൂഹത്തിനു പ്രയോജനപ്പെടും വിധം തിടമ്പുനൃത്തത്തിലേയും മറ്റു നാടൻ കലാരൂപങ്ങളിലെയും അറിവും അനുഭവങ്ങളും അദ്ദേഹം പകർന്നുനൽകി. ഒട്ടനവധി അനുഭവങ്ങൾ സമൂഹം സ്വീകരിക്കുമ്പോൾ തിരിച്ചു ലഭിക്കുന്ന പ്രശംസാവചനങ്ങൾ ഗോവിന്ദൻ നമ്പൂതിരിയുടെ കണ്ണു നനയിച്ചു. തിടമ്പുനൃത്തത്തെക്കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. സമൂഹത്തിന്റെ വ്യക്തിത്വവികസനത്തിനും സ്വഭാവരൂപീകരണത്തിനും സ്വയം ഒരു മാതൃകയായി ഈ നർത്തകൻ ജീവിക്കുന്നു. ഇത്രയും ശിഷ്യസമ്പത്തുള്ള മറ്റൊരു കലാകാരനും ഉണ്ടോയെന്ന് സംശയമാണ്. തിടമ്പുനൃത്തത്തോട് താൽപര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതുമന ഗോവിന്ദൻ നമ്പൂതിരി താല്പര്യം കാണിക്കാറുണ്ട്. തിടമ്പുനൃത്തത്തിന്റെ രംഗവേദിയിൽ അറുപതിലേറെ വർഷങ്ങൾ ആടിത്തിമിർത്ത ഗോവിന്ദൻ നമ്പൂതിരി അരങ്ങിൽ കയറിയാൽ ഇന്നും കൗതുകം തീരാത്ത അദ്‌ഭുതമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ഓരോ അരങ്ങും ചരിത്രമാണ്. തിടമ്പുനൃത്തത്തോട് താത്പര്യമുള്ള ഒരു പ്രേക്ഷകസമൂഹത്തെ സൃഷ്ടിച്ച മാർഗ്ഗദർശിയാണ് അദ്ദേഹം. ഏറ്റവും ലളിതജീവിതം നയിച്ച് ഒരു അംഗീകാരത്തിനും പിറകേ പോകാതെ ഭക്തിയുടെ പാതയിലൂടെ നീങ്ങുന്ന മഹാഗുരുവാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.
Share:

സമൂഹം അംഗീകരിക്കേണ്ട നൃത്ത പ്രഭാവം

സമൂഹം അംഗീകരിക്കേണ്ട നൃത്ത പ്രഭാവം 

- Raghunath A K

മലബാറിലെ പൗരാണികമായ ക്ഷേത്രാചാരമാണ് തിടമ്പുനൃത്തം. 20, 21 നൂറ്റാണ്ടുകളിലെ തിടമ്പുനൃത്തത്തിന്റെ പ്രഥമപ്രവർത്തകനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഒരിക്കലും തുളുമ്പിയിട്ടില്ലാത്ത അറിവിൻ്റെ നിറകുടം. സ്വമണ്ഡലത്തിലും പൊതുമണ്ഡലത്തിലും നിരവധി ശിഷ്യഗണങ്ങൾക്കുടമയാണ് ഗോവിന്ദൻ നമ്പൂതിരി. അൻപത്തിയഞ്ചു വർഷത്തെ അനുഭവവും പരിശീലനവും. വളരെ ചെറുപ്പത്തിൽത്തന്നെ പൂജയും വേദപഠനവും സ്വായത്തമാക്കിയ പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രമുഖരായ ഭക്തജനങ്ങൾ കാൺകേ നൃത്തം ചെയ്യാൻ തുടങ്ങി. നൃത്തമോ പ്രമാണപ്രകാരമുള്ള വ്യാഖ്യാനമായ അടിത്തറയിൽ. അടിസ്ഥാനത്തിൽ ലവലേശം വിട്ടുവീഴ്ചയില്ലാത്ത ശുദ്ധനൃത്തം. 20 വയസ്സുള്ളപ്പോൾത്തന്നെ വലുതായി അഭിമാനിക്കുവാനും വേണമെങ്കിൽ അഹങ്കരിക്കുവാനുമുള്ള അറിവും അരങ്ങുകളും അദ്ദേഹം നേടി പ്രസിദ്ധനായെങ്കിലും ഇന്നും അതിൻ്റെ ഭാവം കാണിക്കാറില്ല. തിടമ്പുനൃത്തത്തിന്റെ സമ്പ്രദായപ്രകാരമുള്ള എല്ലാ ചിട്ടകളും അനുമാനിക്കങ്ങളും ഹൃദിസ്ഥമാക്കി കൊടുങ്കാറ്റുപോലെ തിമിർത്താടിയ ഗോവിന്ദൻ നമ്പൂതിരിയെന്ന ബാലന്റെ  നൃത്തം അദ്‌ഭുതത്തോടും ആദരവോടുമായിരുന്നു അന്നത്തെ കാണികൾ നോക്കിക്കണ്ടിരുന്നത്. നമ്മുടെ ദേശക്കാരും അന്യദേശക്കാരുമെല്ലാം പുതുമന ഗോവിന്ദൻ നമ്പൂതിരിയെ തേടിയെത്തുമ്പോൾ ഒരു അക്കാദമികവിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഗോവിന്ദൻ നമ്പൂതിരി മറുപടിക്ക് ഭാഷ വഴങ്ങാതിരുന്നപ്പോൾ 
അവരോട് തിടമ്പുനൃത്തത്തിന്റെ ആംഗ്യഭാഷയിൽ നൃത്തം ചെയ്തുകാണിച്ചപ്പോൾ ശിഷ്യരും കണ്ടുനിന്നവരുമെല്ലാം ഒരേപോലെ അദ്‌ഭുതപ്പെട്ടുവെന്നത് വാസ്തവമാണ്. തിടമ്പുനൃത്തത്തിന്റെ പൗരാണികമായ നൃത്തച്ചുവടുകളിലും വേഷത്തിലും ക്രിയകളിലുമെല്ലാം ഒരുപോലെ അവഗാഹമുള്ള ഒരേയൊരാൾ പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. എല്ലാ കാലത്തും പുതുമന ഗോവിന്ദൻ നമ്പൂതിരിയെ തകർക്കാനും തളർത്താനും ഇല്ലാതാക്കാനും അസൂയക്കാരുടെ അനേകം സംഘങ്ങൾ പ്രവർത്തിച്ചുവന്നിട്ടുണ്ട്. സൗമ്യമായ ഒരു പുഞ്ചിരിയോടെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലൊന്നും പതറാതെ, തളരാതെ പൊതുസമൂഹത്തിലും ക്ഷേത്രാനുഷ്ഠാനങ്ങളിലും ഉറച്ച ചുവടുകളോടെ ജീവിതത്തെ നേരിട്ട ധീരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തമെന്ന കർമ്മമണ്ഡലത്തിൽ അവസാനവാക്ക് അദ്ദേഹം തന്നെയാണ്. സ്നേഹസമ്പന്നനായ ഒരു വ്യക്തിയും. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അറിവ് നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ലഭിക്കേണ്ടുന്നത്രയും ആദരവും പരിഗണനയും സമൂഹം ഇതുവരെ നൽകിയോ എന്നത് സംശയമാണ്. 
Share:

സാധാരണക്കാരിൽ സാധാരണക്കാരനായ നർത്തകരത്നം

 സാധാരണക്കാരിൽ സാധാരണക്കാരനായ നർത്തകരത്നം 

- കെ. ദാമോദരൻ 

നാടൻ കലകളിലും നാട്ടുവിജ്ഞാനത്തിലും കേരളത്തിൽ ഇന്ന് അവസാനവാക്കാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതനിഷ്ഠ. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ടാവണം പുരോഗമനം എന്നദ്ദേഹം നിഷ്കർഷിക്കുന്നു. തിടമ്പുനൃത്തത്തിന്റെ ശരിയായ തനതുരൂപവും ക്രമവും കേരളീയർക്ക് പരിചയപ്പെടുത്താനും മൊത്തമായി വൈവിധ്യങ്ങളിൽ ഏകത്വം ഉണ്ടാക്കിയെടുക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രയത്നങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം തിളക്കമുള്ളതാക്കുന്നു. കേരളത്തിലെ 14 ജില്ലകളിലേക്കും ഈ സാധാരണക്കാരനായ തിടമ്പുനർത്തകൻ യാത്ര ചെയ്തു, ദേശസ്നേഹമെന്നും ദേശീയോദ്ഗ്രഥനവുമെന്ന അസാധാരണ ദൗത്യത്തിൻ്റെ സന്ദേശം തിടമ്പുനൃത്തത്തിലൂടെ നൽകുവാൻ. അസംഖ്യം വേദികളിൽ ജനകോടികളാണ് ഗോവിന്ദൻ നമ്പൂതിരിയെ കണ്ടതും കേട്ടതും. അദ്ദേഹം പറഞ്ഞുകൊടുത്ത നാടൻ കലകളുടെയും തിടമ്പുനൃത്തത്തിന്റെയും ഗഹനമായ ജ്ഞാനവും അറിവുകളും എല്ലാവരും അംഗീകരിച്ചു. സ്ഥിരമായ ഉപാസനയും താളബോധവും ഭക്തിയും തന്നെയാണ് ഗോവിന്ദൻ നമ്പൂതിരിയുടെ അറിവിൻ്റെ ആധാരം. തിടമ്പുനൃത്തത്തെ ഉദ്ഭവം, പശ്ചാത്തലം, പ്രസക്‌തി എന്നിവയെക്കുറിച്ചെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ കാഴ്ചപ്പാട് വ്യക്തമാണ്. അടിസ്ഥാനം വിടാതെ പുതിയ കാലഘട്ടത്തിനനുസരിച്ച് നമ്പൂതിരി അവതരിപ്പിക്കും. 
Share:

നാടൻ കലാവിജ്ഞാനത്തിന്റെ ജനകീയമുഖം

നാടൻ കലാവിജ്ഞാനത്തിന്റെ ജനകീയമുഖം 

T Viswanathan 

തിടമ്പുനൃത്തകുലപതിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തെ ജനകീയവൽക്കരിക്കുക എന്നതും തൻ്റെ ജീവിതലക്ഷ്യമാണെന്ന് പുതുമന ഗോവിന്ദൻ നമ്പൂതിരി എഴുതിയിട്ടുണ്ട്. സമൂഹത്തിൽ ഇറങ്ങിച്ചെല്ലുന്ന തൊഴിലാളിയും കലാകാരനും കർഷകനുമായതുകൊണ്ടാണ് അങ്ങനെയെന്ന് നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരിയിലെ കലാകാരനെ കണ്ടെത്താനായി അദ്ദേഹത്തെ സമീപിക്കുന്ന ഓരോരാൾക്കും ഇതുതന്നെയാണ് പറയാൻ. ഗോവിന്ദൻ നമ്പൂതിരി കേരളനാടൻ കലാമണ്ഡലത്തിൽ നിർമ്മിച്ചെടുത്തതോ ചരിത്രം. ആ ചരിത്രം അറിയണമെങ്കിൽ എഴുനൂറ്റി അമ്പതു കൊല്ലം പിന്നോട്ട് തിരിഞ്ഞുനോക്കണം. മലയാളക്ഷേത്രങ്ങളിലെ അന്നുണ്ടായിരുന്ന ആചാരങ്ങൾ അറിയണം. ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതകാലം അന്നുമുതലിങ്ങോട്ടുള്ള ഓരോ നൂറ്റാണ്ടിലേയും വ്യവസ്ഥകളും വ്യവസ്ഥിതികളും തിരിച്ചറിഞ്ഞുകൊണ്ട് തിടമ്പുനൃത്തത്തെ ശരിയായി നിർവ്വചിക്കാനായിരുന്നു. നാടൻ കലകളിലെ ഗവേഷണങ്ങളും പ്രസിദ്ധീകരണങ്ങളും അവയെല്ലാം സമൂഹത്തിനു നൽകാനുള്ള പരിശ്രമങ്ങളും ചേരുമ്പോഴാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ പൂർണ്ണരൂപം നമുക്ക് ലഭിക്കുക. അറിഞ്ഞുകൊണ്ടേയിരിക്കുക, അറിവ് സമൂഹത്തിന് കൊടുക്കുക. സമൂഹത്തിനായിട്ടുള്ള ജീവിതം. എന്നാൽ എവിടെയും അടയാളപ്പെടുത്താതെ അദ്ദേഹം സൂക്ഷിക്കുന്നു പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി. കേരളത്തിൽ വളരെയേറെ പൂജാസമ്പ്രദായങ്ങൾ പഠിച്ച് ശരിയായ ഭക്തിയോടെ എല്ലായ്‌പ്പോഴും ദൈവനാമങ്ങൾ ചൊല്ലി ജീവിക്കുന്ന നിസ്വാർത്ഥ മനോഭാവിയായ പൂജാരിയാണ് അദ്ദേഹം. പൂജാരിക്ക് സമൂഹത്തോട് കടപ്പാടില്ലേ? കേരളത്തിലെ ഇന്നുകാണുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രസമുച്ചയങ്ങളും നിർമ്മിക്കുന്നതിനു മുൻപുള്ള കാലം. ക്ഷേത്രത്തിലെ ആചാരങ്ങൾ  സംരക്ഷിക്കുവാനും ക്ഷേത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാനും മുന്നിട്ടിറങ്ങി. ഉത്സാഹികളായ കുറെ നാട്ടുകാരെയും അദ്ദേഹത്തിന് കിട്ടി. ഷഢാധാര പ്രതിഷ്ഠ നടത്തുന്നത് ഓരോ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ഭാരിച്ച ചിലവും ആൾസഹായവും സഹകരണവും ആവശ്യമുള്ള പ്രവർത്തിയായിരുന്നെന്ന് അദ്ദേഹം പറയുന്നു. എല്ലാ ക്ഷേത്രങ്ങളിലും കേരളീയ സമ്പ്രദായപ്രകാരമുള്ള തിടമ്പുനൃത്തം ഉണ്ടാകില്ല. പ്രതിഫലത്തിന് ആഗ്രഹിക്കാതെ അർപ്പണവും സേവനവുമായി തിടമ്പുനൃത്തത്തെ ഏറ്റെടുക്കുകയും അതിനെ ഒരു ജീവിതദൗത്യം പോലെ പുനരുജ്ജീവിപ്പിക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്തു ഗോവിന്ദൻ നമ്പൂതിരി. അമ്പലത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്നതാണ് ഗോവിന്ദൻ നമ്പൂതിരിയുടെ രീതി. കേരളീയമായ താന്ത്രികചിട്ടപ്രകാരം ശുദ്ധാശുദ്ധങ്ങളൊക്കെ കൃത്യമായി പാലിച്ച് പരിശുദ്ധമായ അന്തരീക്ഷത്തിലാണ് ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തം ചെയ്തുവരുന്നത്. ഇന്നത്തെ കാലത്ത് ഇതൊക്കെ ആര് ഉൾക്കൊള്ളാൻ? തിടമ്പുനൃത്തത്തിന് ജനകീയത കൈവന്നത് ഗോവിന്ദൻ നമ്പൂതിരിയുടെ ഉറക്കവും ഊണുമില്ലാത്ത സേവനം കൊണ്ടാണ്. സമയവും ഊർജ്ജവും ആരോഗ്യവും ഗോവിന്ദൻ നമ്പൂതിരിക്ക് നഷ്ടപ്പെട്ടപ്പോൾ ആ ശ്രമങ്ങൾ പിന്നീട് ചരിത്രത്തിന്റെ ഭാഗമാവുകയും സമൂഹത്തിന് ഒരു പ്രാചീനകലാരൂപത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും ചെയ്തു. രാജ്യത്തെ കലാകാരന്മാരുടെ മുൻനിരയിൽത്തന്നെ ഗോവിന്ദൻ നമ്പൂതിരിയെ കണക്കാക്കാവുന്നതാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അടുത്ത അവതരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് പ്രേക്ഷകസമൂഹം. ഇന്ന് പൊതുവേ കാണാൻ  സാധിക്കുന്ന കലാവതരണങ്ങൾ പല തനതുകലകളുടെ മിശ്രിതങ്ങളും ഏറെ പരിമിതികളുള്ളതുമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശുദ്ധമായ അവതരണത്തിന്റെ പ്രസക്തി ഇവിടെയാണ്. എങ്കിലും തനതുവഴിയിലൂന്നിയ പുതിയ ചുവടുകളിലേക്കുള്ള അന്വേഷണത്തിലാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. കേൾക്കുന്നതുപോലെ എളുപ്പമല്ല പുതിയ ചുവടുകൾ. നന്നായി പഠിച്ച് ചവുട്ടിയെടുത്ത് മനസ്സിലുറപ്പിച്ചാണ് ഗോവിന്ദൻ നമ്പൂതിരി പുതിയ ചുവടുകൾ നിർമിക്കുന്നത്. മറ്റു നൃത്തരൂപങ്ങളിൽ നിന്നും ചുവടുകൾ മുറിച്ചെടുത്ത് കൂട്ടിച്ചേർക്കുന്നത് ലളിതമായ വഴിയും അതിവികലവുമാണ്. ഗോവിന്ദൻ നമ്പൂതിരി ശരിയായ നേരിൻ്റെ വഴിയാണ് തിരഞ്ഞെടുക്കുന്നത്. സമൂഹം ഗോവിന്ദൻ നമ്പൂതിരിയുടെ ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് ഇന്നുനൽകുന്നത്. വിശ്വസിക്കാൻ പ്രയാസമുണ്ട് അല്ലേ? ക്ഷേത്രങ്ങളും ഭഗവതിക്കാവുകളും കോട്ടങ്ങളും പോലെ ക്ലബുകളും വായനശാലകളും വിദ്യാലയങ്ങളും ഗോവിന്ദൻ നമ്പൂതിരിയെ എറ്റെടുത്തുകഴിഞ്ഞു. എന്തെന്നാൽ മിക്കവരും സ്വാർത്ഥലാഭത്തിനും വെട്ടിപ്പിടിക്കുന്നതിനുമായി ജീവിതം പാഴാക്കുമ്പോൾ നിസ്വാർത്ഥ സമൂഹസേവനത്തിനായി ഉഴിഞ്ഞുവെക്കുകയായിരുന്നു ഗോവിന്ദൻ നമ്പൂതിരി. ആ ത്യാഗത്തിന്റെ കഥകൾ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നു തന്നെ കേൾക്കാനാണ് സമൂഹത്തിനു താത്പര്യം. ഭാവിയിലെ ലോകത്തിൽ തിടമ്പുനൃത്തത്തെക്കുറിച്ച് അന്വേഷണമുണ്ടായാൽ മടി കൂടാതെ ചെന്നെത്താൻ അറിവിൻ്റെ കലവറ തന്നെയാണ് ഗോവിന്ദൻ നമ്പൂതിരി സമൂഹത്തിന് സമ്മാനിച്ചത്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ഒരു ആയുഷ്കാലത്തെ  തിടമ്പുനൃത്തതപശ്ചര്യ സമൂഹത്തിലെ സുമനസ്സുകളെ തിടമ്പുനൃത്തത്തെ ആദരിക്കുന്ന താപസരാക്കുകയാണ്. ഗോവിന്ദൻ നമ്പൂതിരിയുടെ അഗാധജ്ഞാനവും ഭവ്യമായ സമീപനവും അദ്ദേഹത്തെ ഇന്ത്യയിലെ മഹാനായ കലാകാരനാക്കുന്നു. തിടമ്പുനൃത്തത്തെക്കുറിച്ച് ജ്ഞാനം പകർന്നുകൊടുക്കുവാൻ എപ്പോഴുമുണ്ട് ഗോവിന്ദൻ നമ്പൂതിരി. ഇന്ന് ലോകം മുഴുവൻ പുതുമന ഗോവിന്ദൻ നമ്പൂതിരിയെ വായിക്കുന്നു. എല്ലാം സംഭവിച്ചത് നല്ലതിനുമാത്രമെന്നു വിശ്വസിക്കുന്ന ഗോവിന്ദൻ നമ്പൂതിരി നേടിയതെല്ലാം ദൈവാനുഗ്രഹം മാത്രമെന്ന് പറയുന്നു. ഇന്ന് ജ്ഞാനസമ്പാദനത്തിനായി ഗോവിന്ദൻ നമ്പൂതിരിയെത്തേടി അനേകം ആളുകളെത്തുന്നു, വിജ്ഞാനത്തിന്റെ സമൃദ്ധിയും നിറഞ്ഞ മനസ്സുമായി അവർ തിരിച്ചുപോകുന്നു. സാധിക്കുന്നിടത്തോളം അറിയാവുന്നതെല്ലാം പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുക എന്നതാണ് സ്വദർശനം, ഇത്രയും കാലം കഷ്ടപ്പെട്ടത് അതിനാണെന്നും അദ്ദേഹം പറയുന്നു.   
Share:

നൃത്തനവോത്ഥാനത്തിന്റെ ജ്ഞാനസാരഥി

നൃത്തനവോത്ഥാനത്തിന്റെ ജ്ഞാനസാരഥി

- സി. ടി. ജയകൃഷ്ണൻ 
 

കേരള സംഗീത നാടക അക്കാദമി വിശിഷ്ട കലാകാരന്മാർക്ക് ആജീവനാന്ത സംഭാവനയ്ക്കായി കലാശ്രീ എന്ന പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം നേടിയ ഏക തിടമ്പുനൃത്തകലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ചെറിയ കുട്ടിയായതുമുതൽ തിടമ്പുനൃത്തത്തിന്റെ ഉപാസനയ്ക്കായിട്ടാണ് ഗോവിന്ദൻ നമ്പൂതിരി ജീവിതം സമർപ്പിച്ചിരിക്കുന്നത്. 
ക്ഷേത്രാരാധനയ്ക്കും അർച്ചനയ്ക്കും വേദകാലത്തോളം പഴക്കമുണ്ടല്ലോ. കേരളത്തിൽ വൈദീകവിധി പ്രകാരം നടക്കുന്ന ക്ഷേത്രനൃത്തം നിലവിൽ വന്നിരിക്കുന്നത് എ ഡി പതിമൂന്നാം നൂറ്റാണ്ടുമുതലാണ്. തിടമ്പുനൃത്തത്തിന്റെ ആധികാരികശേഖരങ്ങളിലും താളിയോലഗ്രന്ഥങ്ങളിലും വിവരിക്കുന്ന അടിസ്ഥാനമനുസരിച്ച് നൃത്തം ചെയ്യുന്ന ജീവിച്ചിരിക്കുന്ന ഒരേയൊരാൾ ഗോവിന്ദൻ നമ്പൂതിരിയാണ്. പ്രാചീനകാലത്തെ വേദങ്ങളെപ്പോലെ തിടമ്പുനൃത്തത്തിന്റെ വിശദാംശങ്ങളും ചിട്ടയായി പഠിച്ചിരുന്നു പഴയ കാലത്ത്. ആ കാലത്തിന്റെ സൂക്ഷിപ്പുകാരനാണ് ഗോവിന്ദൻ നമ്പൂതിരി. അഞ്ചു താളങ്ങളിൽ നാലു താളവട്ടങ്ങളിലാണ് തിടമ്പുനൃത്തത്തിൽ വിസ്തരിക്കപ്പെടുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുവന്നുവെങ്കിലും അവയിലെല്ലാം ആധികാരികമാകുന്നത് പ്രമാണമായ അടിസ്ഥാനചുവടുകളാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതോദ്ദേശ്യം തന്നെ ഓരോ ചുവടിനെയും താരതമ്യം ചെയ്ത് അതിൻ്റെ വകഭേദങ്ങൾ വികസിപ്പിച്ചെടുക്കുക എന്നായിരുന്നു. ഇന്ന് എല്ലാവരും കാണുന്ന ദൃശ്യരൂപം ഉചിതമായി വിശകലനം ചെയ്ത് ശാസ്ത്രീയമാക്കിയുള്ള രൂപപ്പെടുത്തലിൽ നിന്നും ഉണ്ടായിവന്നതാണ്. ഇത് ആധികാരികമായി സ്ഥിരീകരിക്കുകയെന്നതായി പിന്നീട് ഗോവിന്ദൻ നമ്പൂതിരിയുടെ യജ്ഞം. 60 വർഷത്തെ പ്രയത്നവും ത്യാഗവുമെല്ലാം വെറുതെയായില്ലല്ലോ എന്ന സന്തോഷത്തിലാണ് ഗോവിന്ദൻ നമ്പൂതിരി.
Share:

Saturday 15 June 2024

തിടമ്പുനൃത്തം തന്നെ ജീവിതം

 തിടമ്പുനൃത്തം തന്നെ ജീവിതം 


മുദ്രകളും അംഗവിന്യാസങ്ങളും ചുവടുകളുമൊന്നും തിരിച്ചറിഞ്ഞുതുടങ്ങാത്ത ഇളംപ്രായം മുതൽ തോന്നിയ അഭിനിവേശം. പിന്നീടത് ബോധത്തിൽ പ്രവേശിച്ചുറച്ചു. ആഗ്രഹവും ജീവിതലക്ഷ്യവുമായി. അരയും കഴുത്തും കാലും ഉറയ്ക്കും മുൻപേ മനസ്സിൽ ഉറച്ചുപോയതിനാൽ നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് അഞ്ചു വയസ്സുമുതൽ പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനർത്തകനായത്. കണ്ടവരും കേട്ടവരും അറിഞ്ഞവരും അദ്‌ഭുതപ്പെട്ട് കയ്യടിച്ചു. എന്തൊരു സിദ്ധിയാണ് ഈ കുട്ടിക്ക് എന്ന് എല്ലാവരും പറയാനും ആ കഴിവിനെ അംഗീകരിക്കാനും തുടങ്ങി. അഞ്ചിൽ തുടങ്ങിയ അഭ്യസനം ചിട്ടപ്പടിയാകാൻ പിന്നെയും വർഷങ്ങളെടുത്തു. തിടമ്പുനൃത്തം ആധുനികകാലത്തെ നൃത്തമല്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽക്കേ ഇതിന്റെ പ്രാചീനരൂപമുണ്ട് തിടമ്പുനൃത്തത്തെ മറ്റു നൃത്തതരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത് വിഗ്രഹം ശിരസ്സിൽ പ്രതിഷ്ഠിച്ചുചെയ്യേണ്ട അനുഷ്ഠാനനൃത്തമെന്നതുകൊണ്ടാണ്. താളം ചെവിയിലേക്കു വീഴുമ്പോൾ അത്  മനസ്സിന്റെ താളമായി പരിണമിപ്പിച്ച് അതിവേഗം കാലുകളിലേക്ക് പകർന്നുനൽകുന്ന ഗോവിന്ദൻ നമ്പൂതിരി ക്ഷേത്രദേവതയെയും ചൈതന്യത്തെയും സങ്കൽപ്പിച്ചാണ് ഭക്തജനങ്ങളെ അറിയിക്കാൻ പ്രാപ്തമാക്കുന്നത്. ഇവ്വിധമുള്ള കാണികളുടെ ആത്യന്തികാസ്വാദനം ഒരാൾക്കും ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. അതിനായി എത്രയോ ആയുഷ്കാലത്തിൻ്റെ പ്രയത്നം എന്നുതന്നെ പറയാവുന്ന ജീവിതസമർപ്പണം തന്നെയായിരുന്നു ഗോവിന്ദൻ നമ്പൂതിരിയുടേത്. ബാല്യവും കൗമാരവും യൗവനവുമെല്ലാം തിടമ്പുനൃത്തത്തിനായി സമർപ്പിച്ച് അതിനു പിറകേ സഞ്ചരിച്ചു. കഠിനമായ ദാരിദ്ര്യത്തിനും പ്രാരാബ്ധങ്ങൾക്കുമിടയിൽ ജീവവായുവായി തിടമ്പുനൃത്തം. സാധന മുടക്കാതെ തിടമ്പുനൃത്തം ഒരു ഭഗവൽനിശ്ചയമായി, ഹൃദയത്തിന് കുളിർമ്മയായി ഉണർവ്വ് പകരുകയും അദ്ദേഹം അതിനെ സമൂഹത്തിന് തണലാക്കി മാറ്റുകയും ചെയ്തു. 
 ഗോവിന്ദൻ നമ്പൂതിരിക്കു മുൻപ് മറ്റനുഷ്ഠാനങ്ങളെപ്പോലെ ഒരു പതിവനുഷ്ഠാനം മാത്രമായിരുന്നു നൃത്തം.പരിമിതമായ പരിശീലനം സിദ്ധിച്ച ക്ഷേത്രപുരോഹിതൻ ചടങ്ങായി നടത്തിവന്ന ക്ഷേത്രത്തിനകത്തെ ചെറിയൊരിടമായിരുന്നു അന്നത്തെ അരങ്ങ്. ആ അരങ്ങിനെയും വേഷത്തെയും താളത്തെയും സുഘടിതമാക്കി ഏവരെയും അറിയിക്കാനുള്ള വിശിഷ്ടവും വശ്യവുമായ മണ്ഡലമാക്കിയെടുക്കാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്ത അരങ്ങിൽ കഥയിലുറഞ്ഞ താളത്തെ ചുവടുകളിലേക്ക് സംക്രമിപ്പിച്ചുകൊണ്ടാണ് ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയത്. താളത്തിലും ചുവടിലും ക്രമങ്ങളിലും ഗോവിന്ദൻ നമ്പൂതിരി കൊണ്ടുവരുന്ന ശുദ്ധിയും നിഷ്ഠയും കാണികളെ ആശ്ചര്യം കൊള്ളിക്കുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രതിഭ കൊണ്ട് തിടമ്പുനൃത്തത്തെ അവിസ്മരണീയമാക്കി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു, അതിൽ നല്ലൊരു പങ്കും തികഞ്ഞ ഭക്തരുമാണ്. തിടമ്പുനൃത്തത്തിന്റെ ചരിത്രത്തിൽ പുനരുജ്ജീവനത്തിന്റെ ഒരു കാലത്തെ നിർണ്ണയിച്ചുകൊണ്ട് അടിമുടി പുതുക്കിപ്പണിയുകയായിരുന്നു ഈ ആചാര്യൻ എന്നാണ് വിദഗ്ദ്ധമതം. അനുവാചകവൃന്ദത്തിന്റെ പ്രശംസയിൽ ഒരിക്കലും മതിമറന്നിട്ടില്ല ഈ ആചാര്യൻ. പുതിയതായി ഒരു ശൈലി സൃഷ്ടിക്കുകയും അത് മൗലികമാവുകയും ഭക്തിരസം പ്രദാനം ചെയ്യുന്നതിനാലും ദൈവീകമാണ് ആ ശൈലി. സ്ഥിരോത്സാഹിയായ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിനുവേണ്ടി മാത്രം ജീവിക്കുന്ന നർത്തകനാണ്. ഗോവിന്ദൻ  നമ്പൂതിരിക്ക് തിടമ്പുനൃത്തത്തെ ജനകീയമാക്കുന്നതിൽ വെല്ലുവിളികൾ ഏറെയുണ്ടായിട്ടുമുണ്ട്. ജന്മവാസനയും അത്യധികമായ അഭിനിവേശവും ഉത്സാഹവും കറകളഞ്ഞ ആത്മാർത്ഥതയും സത്യസന്ധതയും കഠിനാദ്ധ്വാനവും അച്ചടക്കത്തോടെയുള്ള അഭ്യസനവുമെല്ലാം ഗോവിന്ദൻ നമ്പൂതിരിയെ എന്നും കലാകേരളത്തിന്റെ കുലപതിയാക്കുന്നു. ഭക്തിനിർഭരമായ സമീപനം, ആത്മാവിലലിഞ്ഞ താളബോധം, അടിയുറച്ച സാധകബലം, അചഞ്ചലമായ ആത്മവിശ്വാസം എന്നിവയെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതത്തെ ഇതിഹാസതുല്യമാക്കുന്നു. ഓരോ അരങ്ങിലും ഭക്തിയും അടിസ്ഥാനവും നഷ്ടപ്പെടുത്താതെ പുതുമകൾ ആവിഷ്കരിക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. അങ്ങനെയാണ് തിടമ്പുനൃത്തത്തിന്റെ ഒരു കാലഘട്ടം അടയാളപ്പെടുത്തപ്പെട്ടത്. 
Share:
Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

Blog Archive

 
// //